
പാലക്കാട് കുളപ്പുള്ളിയിൽ സിഐടിയുവിന്റെ കുടിൽകെട്ടി സമരത്തിനെതിരെ വ്യാപാരികളുടെ പ്രതിഷേധം. കുളപ്പുള്ളിയിൽ കടകളടച്ചാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധം. കയറ്റിറക്ക് യന്ത്രം കൊണ്ടുവന്നതിനാൽ തൊഴിൽ നഷ്ടമുണ്ടായെന്ന് ആരോപിച്ച് പ്രകാശ് സ്റ്റീൽസ് ആൻഡ് സിമന്റ്സ് എന്ന സ്ഥാപനത്തിന് മുൻപിൽ നാലുദിവസമായി സിഐടിയു കുടിൽകെട്ടി സമരം നടത്തുകയാണ്.
മൂന്ന് മാസം മുൻപായിരുന്നു കയറ്റിറക്ക് യന്ത്രം എത്തിച്ചിരുന്നത്. യന്ത്രം കൊണ്ടുവന്നതോടെ തൊഴിലാളികൾക്ക് തൊഴിൽ നഷ്ടം ഉണ്ടാകുമെന്ന ചർച്ച സിഐടിയുവിൽ നിന്ന് ഉയർന്നുവന്നു. എന്നാൽ രണ്ട് പേർക്ക് മാത്രമേ തൊഴിൽ നൽകാൻ കഴിയൂ എന്ന് ഉടമ അറിയിച്ചു. നാല് പേർക്കെങ്കിലും തൊഴിൽ നൽകണമെന്ന നിലപാടിലായിരുന്നു സിഐടിയു. പിന്നീട് രണ്ട് പേർക്ക് തൊഴിൽ നൽകണമെന്ന ആവശ്യത്തിലേക്ക് സിഐടിയു എത്തി. അപ്പോഴേക്കും വിഷയം ഹൈക്കോടതിയിലേക്കെത്തിയിരുന്നു. തുടർന്ന് ഉടമക്ക് അനുകൂലമായി വിധിയുണ്ടായി.
അടുത്ത സിറ്റിങ് വരെ കയറ്റിറക്ക് യന്ത്രം ഉപയോഗിക്കാമെന്നത് തുടരുമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ഇതാണ് സിഐടിയുവിനെ പ്രകോപിപ്പിച്ചത്. കഴിഞ്ഞ നാല് ദിവസമായി പ്രകാശ് സ്റ്റീൽസ് ആൻഡ് സിമന്റ്സിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി വരികയാണ്. രണ്ട് പേർക്കെങ്കിലും തൊഴിൽ നൽകാതെ യന്ത്രം പ്രവർത്തിപ്പിക്കാൻ അനുവദിക്കില്ലെന്നാണ് സിഐടിയുവിന്റെ നിലപാട്. ഇതിനെതിരെയാണ് വ്യാപാരികൾ പ്രതിഷേധിക്കുന്നത്. ഇന്ന് ഉച്ചക്ക് ഒരു മണി വരെ കുളപ്പുള്ളി മേഖലയിലെ കടകൾ അടച്ചിട്ടാണ് പ്രതിഷേധം.
സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് സിഐടിയു. സിപിഐഎമ്മാണ് സമരത്തിന് നേതൃത്വം നൽകുന്നതെന്നും ഭീഷണിയുണ്ടെന്നും ഉടമ പറയുന്നു. കടയിൽ ആള് കയറുന്നില്ലെന്നും അദേഹം പറഞ്ഞു. പൊലീസ് വിഷയത്തിൽ ഇടപെടുന്നില്ലെന്നും ഉടമ ആരോപിക്കുന്നുണ്ട്.
Be the first to comment