നൈബിൻ കുന്നേൽ ജോസ്
ഏറ്റുമാനൂർ: കുഴിച്ചുകുഴിച്ച് ഒരു റോഡ് അപ്പാടെ തകർത്തു. മൂന്ന് വർഷം മുമ്പ് മാത്രം ബി എം ആൻ്റ് ബി സി നിലവാരത്തിൽ പുനർനിർമിച്ച ഓൾഡ് എം സി റോഡ് ആകെ തകർന്നു. കേബിൾ സ്ഥാപിക്കാനായി കുഴിച്ച അസംഖ്യം കുഴികളാണ് വാഹനങ്ങൾക്ക് വഴിമുടക്കികളാകുന്നത്.
പാറോലിക്കൽ മുതൽ കാരിത്താസ് ആശുപത്രി വരെയുള്ള ഭാഗത്ത് റോഡിൻ്റെ ഇരുവശങ്ങളിലും നിരവധി കുഴികളാണ് എടുത്തിരിക്കുന്നത്. കേബിളിനു വേണ്ടിയാണ് കുഴികൾ എടുത്തിരിക്കുന്നതെന്നാണ് മനസിലാക്കുന്നത്. റോഡിൽ കുഴികളെടുത്താൽ മാനദണ്ഡം പാലിച്ച് കുഴികൾ അടച്ച് റോഡുകൾ പൂർവസ്ഥിതിയിലാക്കേണ്ടതാണെങ്കിലും ഇവിടെ അത് സംഭവിച്ചിട്ടില്ല.
പല കുഴികളും മൂടാതെ തന്നെ ഇട്ടിരിക്കുന്നു. മൂടിയ കുഴികളാകട്ടെ കോൺക്രീറ്റ് ഉപയോഗിച്ചാണ് അടച്ചിരിക്കുന്നത്. ഒരൊറ്റ കുഴി പോലും റോഡ് ലെവലിൽ അടച്ചിട്ടില്ല. ഒന്നുകിൽ റോഡ് നിരപ്പിൽ നിന്ന് ഉയർന്ന്. അല്ലെങ്കിൽ താഴ്ന്ന്. പലയിടത്തും കോൺക്രീറ്റ് ഇളകിമാറി വീണ്ടും കുഴികൾ രൂപപ്പെട്ടിരിക്കുന്നു.
ഇപ്പോൾ മുട്ടിനുമുട്ടിന് കുഴികളാണ്. ഇരുചക്ര വാഹനങ്ങൾക്ക് യാത്ര ദുഷ്കരമാണ്. കുഴികൾ ഒഴിവാക്കി പോകാൻ ഇരുചക്ര വാഹനങ്ങൾ ശ്രമിക്കുന്നത് അപകടത്തിനും കാരണമാകുന്നു. ഏറെ തിരക്കുള്ള രണ്ട് സ്വകാര്യാശുപത്രികൾ ഉൾപ്പെടുന്ന പ്രദേശത്താണ് കുഴികൾ എന്നത് അപകട സാധ്യത വർധിപ്പിക്കുന്നു.
Be the first to comment