പുതിയ വീട്ടിലേക്ക് മാറിയിട്ട് 7 ദിവസം, ഇനി ആ വീട്ടിൽ അമ്മ മാത്രം: നോവായി വിനോദ്

വർഷങ്ങളുടെ സ്വപ്നം സഫലമായതിന്റെ സന്തോഷത്തിലായിരുന്നു വിനോദ്. ഒരാഴ്ച മുൻപാണ് ഏറെ സന്തോഷത്തോടെ തന്റെ സ്വപ്നഭവനത്തിലേക്ക് വിനോദ് താമസം മാറിയത്. എന്നാൽ ഏഴു ദിവസം മാത്രമേ ആ വീട്ടിൽ കഴിയാൻ വിനോദിനായുള്ളൂ. ഒരു കുടുംബത്തിന്റെ പ്രതീക്ഷകളാണ് അന്യസംസ്ഥാനക്കാരനായ മ​ദ്യപാനിയുടെ ക്രൂരതയിൽ ഇല്ലാതായത്.

തിരുവനന്തപുരം സ്വദേശിയായിരുന്നു വിനോദ്. എറണാകുളം മഞ്ഞുമ്മലിൽ പണിത പുതിയ വീട്ടിൽ കഴിഞ്ഞ മാസം 27നാണ് വിനോദും കുടുംബവും താമസം തുടങ്ങിയത്. സുഹൃത്തുക്കളേയും സഹപ്രവർത്തരേയും വിളിച്ച് ഏറെ ആഘോഷത്തോടെയായിരുന്നു ​ഗൃഹപ്രവേശം. അമ്മ ലളിതയോടൊപ്പമായിരുന്നു താമസം. അച്ഛന്റെ മരണത്തെ തുടർന്നാണ് വിനോദിന് റെയിൽവേയിൽ ജോലി ലഭിച്ചത്. മെക്കാനിക്കൽ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന വിനോദ് ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് രണ്ട് മാസം മുൻപ് ടിക്കറ്റ് ചെക്കിംഗ് വിഭാഗത്തിലേക്ക് മാറിയത്. 

ഇന്നലെ രാത്രി ഏഴരയോടെ മുളങ്കുന്നത്തുകാവ് റെയില്‍വെ ഓവര്‍ ബ്രിഡ്ജിനു താഴെയുള്ള ട്രാക്കില്‍വെച്ചാണ് സംഭവം. എറണാകുളത്തു നിന്നും പട്‌നയിലേക്കുള്ള ട്രെയിനിലെ ടിടിഇ ആയിരുന്ന വിനോദിനെ ആണ് പിടിച്ചുതള്ളി കൊലപ്പെടുത്തിയത്. മദ്യപിച്ച് ലക്കുകെട്ട പ്രതി യാത്രക്കാരോടെല്ലാം മോശമായാണ് പെരുമാറിയിരുന്നത്. ഇതും ടിടിഇ ചോദ്യം ചെയ്തിരുന്നു. ഒപ്പം ടിക്കറ്റ് ചോദിക്കുകയും അടുത്ത സ്റ്റോപ്പില്‍ ഇറക്കിവിടാനായി രജനീകാന്തിനെ ഡോറിനടുത്തേക്ക് കൊണ്ടു നിര്‍ത്തുകയും ചെയ്തു. ഇതോടെ പ്രതി വീണ്ടും പ്രകോപിതനായി ടിടിഇയെ ഒറ്റത്തള്ളിന് പുറത്തേക്ക് വീഴ്ത്തി. ടിടിഇ അടുത്ത ട്രാക്കിലേക്ക് വീഴുകയും പിന്നാലെ വന്ന ട്രെയിനടിയില്‍പ്പെട്ട് മരിക്കുകയുമായിരുന്നുവെന്നും പൊലീസ് പറയുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*