ഏക വ്യക്തിനിയമം: അപ്രായോഗികവും അസാധ്യവുമെന്ന് കെസിബിസി

ഏക വ്യക്തിനിയമത്തില്‍ നിലപാട് വ്യക്തമാക്കി കേരള കത്തോലിക്കാ ബിഷപ്പ് കൗൺസിൽ (കെസിബിസി ). ഏകീകൃത സിവിൽ കോഡ് എന്ന ആശയം അപ്രായോഗികവും, അസാധ്യവുമാണ്. ഈ പ്രത്യേക വിഷയം പരിഗണനയ്‌ക്കെടുക്കാനുള്ള സമയം ഇനിയുമായിട്ടില്ലെന്ന നിലപാടാണ് കേരള കത്തോലിക്കാ സഭയ്ക്കുള്ളതെന്ന് കെസിബിസി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

മതസ്വാതന്ത്ര്യം ഹനിക്കപ്പെടാനും പരമ്പരാഗതമായ ആചാരാനുഷ്ഠാനങ്ങൾ ചവിട്ടി മെതിക്കപ്പെടാനുമുള്ള സാധ്യതകളുള്ളത് ആശങ്കാജനകമാണ്. ഏതെങ്കിലും വിധത്തിൽ ഏകീകൃത സിവിൽ കോഡ് പ്രാബല്യത്തിൽ കൊണ്ടുവരാനുള്ള നീക്കങ്ങളുണ്ടെങ്കിൽ, അത് ഇന്ത്യയുടെ ജനസംഖ്യയിൽ 8.9 ശതമാനം വരുന്ന, ക്രൈസ്തവ വിശ്വാസികൾ ഉൾപ്പെടെയുള്ള പട്ടികവർഗക്കാരുടെ മതപരവും സാംസ്കാരികവുമായ ആശങ്കകളെ ശ്രദ്ധാപൂർവം പരിഗണിച്ചുകൊണ്ടായിരിക്കണം എന്നും കുറിപ്പിൽ ചൂണ്ടിക്കാട്ടി.

ന്യൂനപക്ഷ സമുദായങ്ങൾ എന്നനിലയിൽ വിവിധ മത വിഭാഗങ്ങളുടെ ഉൾഭരണ സ്വാതന്ത്ര്യവും പൈതൃകവും സംരക്ഷിക്കുന്നതിൽ കേന്ദ്ര സർക്കാർ ശ്രദ്ധ പുലർത്തേണ്ടതുണ്ടെന്നും കെസിബിസി ചൂണ്ടിക്കാട്ടി.

കേന്ദ്ര നിയമമന്ത്രാലയം യൂണിഫോം സിവിൽ കോഡിന്റെ കരട് രൂപം തയ്യാറാക്കുകയോ പുറത്തുവിടുകയോ ചെയ്തിട്ടില്ല എന്നതിനാൽ തന്നെ, ഇപ്പോൾ ലക്ഷ്യം വയ്ക്കുന്ന പുതിയ സിവിൽ കോഡിന്റെ സ്വഭാവം എന്തായിരിക്കും എന്നുള്ളതിനെക്കുറിച്ച് വ്യക്തതയില്ല. ഈ നിയമം പ്രാബല്യത്തിൽ വന്നാൽ, അതുവഴി മതസ്വാതന്ത്ര്യം ഹനിക്കപ്പെടാനും, പരമ്പരാഗതമായ ആചാരാനുഷ്ഠാനങ്ങൾ ചവിട്ടി മെതിക്കപ്പെടാനുമുള്ള സാധ്യതകളുള്ളത് ആശങ്കാജനകമാണ്. നിയമനിർമാണങ്ങളും പരിഷ്‌കാരങ്ങളും ഏതെങ്കിലും മത – ന്യൂനപക്ഷ വിഭാഗങ്ങളിൽ അസ്വസ്ഥതകൾക്ക് കാരണമായിക്കൂടാ, കുറിപ്പിൽ പറയുന്നു.

കൂടാതെ ഏകീകൃത സിവിൽകോഡ് നിലവിൽവരുന്നതുവഴിയായി ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക വൈവിധ്യത്തിന്റെ ഭാഗമായ വിവിധ ജനവിഭാഗങ്ങളുടെ ആരാധനാ സ്വാതന്ത്ര്യത്തെയും മത സ്വാതന്ത്ര്യത്തെയും യാതൊരു വിധത്തിലും തടസപ്പെടുത്തുകയോ തകർക്കുകയോ ചെയ്യരുത് എന്നും കെസിബിസി ചൂണ്ടിക്കാട്ടി.

ഏതെങ്കിലും വിധത്തിലുള്ള വിവേചനങ്ങളുടെ പേരിലോ, ലിംഗഭേദ അനീതിയുടെ പേരിലോ പൂർണമായും മതപരവും സാംസ്കാരികവുമായ വിഷയങ്ങളിൽ വ്യക്തിനിയമങ്ങളുടെ മറവിൽ സർക്കാർ കൈകടത്തരുത്. പൂർണമായും മതപരമോ സാംസ്കാരികമോ ആയ വിഷയങ്ങളിൽ സർക്കാർ ഇടപെടലുകൾ നടത്തുമ്പോൾ അത് വ്യക്തി നിയമങ്ങളിൽ കടന്നുകൂടിയിട്ടുള്ള അനീതിയെയോ അസമത്വങ്ങളെയോ നീക്കം ചെയ്യാനും ലിംഗപരമോ മറ്റേതെങ്കിലും വിധത്തിലുള്ളതോ ആയ വിവേചനങ്ങൾ പരിഹരിക്കാനും മാത്രമായിരിക്കണമെന്നും കെസിബിസി വാർത്താക്കുറിപ്പില്‍ പറഞ്ഞു.

 

 

Be the first to comment

Leave a Reply

Your email address will not be published.


*