ഡൽഹി വിമാനത്താവളം സന്ദർശിച്ച് കേന്ദ്രമന്ത്രി; അഴിമതിയും അനാസ്ഥയുമെന്ന് മല്ലികാർജുൻ ഖാർഗെ

ന്യൂഡൽഹി: ഡൽഹി വിമാനത്താവള ടെർമിനലിൻ്റെ മേൽക്കൂര തകർന്നുവീണുണ്ടായ അപകടത്തിന് പിന്നാലെ കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു വിമാനത്താവളം സന്ദർശിച്ചു.  പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത് ടെർമിനലിന്റെ മറ്റൊരു ഭാഗമായിരുന്നുവെന്ന് കേന്ദ്രമന്ത്രി വിശദീകരിച്ചു. പ്രധാമന്ത്രി ഉദ്ഘാടനം നിർവ്വഹിച്ച ടെർമിനൽ 1ൻ്റെ മേൽക്കൂരയാണ് തകർന്ന് വീണതെന്ന് ആരോപണം ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു കേന്ദ്രമന്ത്രിയുടെ വിശദീകരണം.

അഴിമതിയും അനാസ്ഥയുമാണ് ഇത്തരം തകർച്ചകൾക്ക് കാരണമെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. രാമ ക്ഷേത്രത്തിലെ ചോർച്ച ഉൾപ്പെടെ സമാനമായ എട്ട് സംഭവങ്ങൾ മല്ലികാർജുൻ ഖാർഗെ അക്കമിട്ട് നിരത്തി. ഇതാണോ മോദിയും ബിജെപിയും പറയുന്ന ലോകോത്തര നിർമിതിയെന്ന് മല്ലികാർജുൻ ഖാർഗെ ചോദിച്ചു.

ഇന്ന് പുലർച്ചെ 5.30യോടെയായിരുന്നു അപകടം ഉണ്ടായത്. കനത്ത മഴ തുടരുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. മേൽക്കൂര തകർന്നുവീണ് ഒരാൾ മരിച്ചു. എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടത്തെ തുടർന്ന് വിമാനത്താവളം ഭാഗികമായി അടച്ചു. ടെർമിനൽ ഒന്നിൽ നിന്നുള്ള ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കി. ടെർമിനൽ ഒന്നുവഴി രണ്ടുമണിവരെ വിമാന സർവീസ് ഉണ്ടാകില്ലെന്നും രണ്ട്, മൂന്ന്, ടെർമിനൽ വഴി വിമാന സർവീസുകൾ നടത്താനാണ് ശ്രമമെന്നും അധികൃതർ അറിയിച്ചു.

ഇന്ന് പുലർച്ചെ മുതൽ ഉണ്ടായ കനത്ത മഴയെത്തുടർന്ന് ഡൽഹി വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിൻ്റെ പഴയ ഡിപ്പാർച്ചർ ഫോർകോർട്ടിലെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്നതായി വിമാനത്താവളത്തിൻ്റെ ഔദ്യോഗിക പ്രസ്താവനയിലാണ് അറിയിച്ചത്.ദുരിതബാധിതർക്ക് ആവശ്യമായ എല്ലാ സഹായവും വൈദ്യസഹായവും നൽകുന്നതിന് വേണ്ടി എമർജൻസി ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നുണ്ട്. അപകടത്തെ തുടർന്ന് ടെർമിനൽ ഒന്നിൽ നിന്നുള്ള എല്ലാ വിമാനങ്ങളും താൽക്കാലികമായി നിർത്തിവച്ചു. സുരക്ഷാ നടപടിയുടെ ഭാഗമായി ചെക്ക്-ഇൻ കൗണ്ടറുകൾ അടച്ചിട്ടു. സംഭവത്തിൽ ഞങ്ങൾ ആത്മാർത്ഥമായി ഖേദിക്കുന്നു, എന്തെങ്കിലും അസൗകര്യം ഉണ്ടായിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു,’ പ്രസ്താവനയിൽ പറയുന്നു.

ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നാണ് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം. അപകടത്തിൽ വിമാനത്താവളത്തിലെ ടെർമിനലിൻ്റെ പിക്കപ്പ് ആൻഡ് ഡ്രോപ്പ് ഏരിയയിൽ പാർക്ക് ചെയ്തിരുന്ന കാറുകൾക്കാണ് കേടുപാടുകൾ സംഭവിച്ചത്. റൂഫ് ഷീറ്റും സപ്പോർട്ട് ബീമുകളും തകർന്നതായി അധികൃതർ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*