ഉപഗ്രഹഭേദ ആണവായുധങ്ങളുടെ പേരില്‍ യുഎന്‍ സുരക്ഷാ സമിതിയില്‍ യുഎസ് റഷ്യ തര്‍ക്കം

ഉപഗ്രഹഭേദ ആണവായുധങ്ങളുടെ പേരില്‍ യുഎന്‍ സുരക്ഷാ സമിതിയില്‍ യുഎസ് റഷ്യ തര്‍ക്കം. ബഹിരാകാശത്തെ ആണവായുധീകരിക്കുന്നതിനെതിരായ പ്രമേയത്തില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് യുഎസ് റഷ്യ ഏറ്റുമുട്ടല്‍. ബഹിരാകാശത്ത് ഉപയോഗിക്കാവുന്ന വിധത്തില്‍ ആണവായുധം വികസിപ്പിക്കാന്‍ റഷ്യയൊരുങ്ങുന്നതായി ആരോപിച്ച് അമേരിക്ക രംഗത്തെത്തിയതാണ് തര്‍ക്കത്തിന് വഴിവെച്ചത് .

ബഹിരാകാശത്ത് ആണവായുധങ്ങള്‍ സ്ഥാപിക്കുന്നതിനെതിരെ അമേരിക്കയുടെ പ്രമേയമാണ് ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി വോട്ടിന് പരിഗണിച്ചത്. ഉപഗ്രഹങ്ങളെ നശിപ്പിക്കാന്‍ കഴിയും വിധത്തിലുള്ള ആണവായുധങ്ങള്‍ റഷ്യ വികസിപ്പിക്കുന്നു എന്നായിരുന്നു അമേരിക്കയുടെ ആരോപണം. എന്നാല്‍ ആക്ഷേപം റഷ്യ നിഷേധിച്ചു. ബഹിരാകാശത്തെ സമാധാനപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തണമെന്നും അവിടെ ആയുധ മത്സരങ്ങൾ നടക്കരുതെന്നും ആവശ്യപ്പെടുന്നതാണ് പ്രമേയം.

എന്നാല്‍, റഷ്യ, പ്രമേയത്തെ തടയാന്‍ ശ്രമിക്കുമെന്നാണ് പല നയതന്ത്ര വിദഗ്ധരും അഭിപ്രായപ്പെടുന്നത്. ബഹിരാകാശത്തുപയോഗിക്കാൻ റഷ്യ ആണവായുധങ്ങൾ വികസിപ്പിക്കുന്നു എന്ന ആരോപണത്തെതുടർന്നാണ് സുരക്ഷാ സമിതിയിൽ ഇതുപോലെ ഒരു പ്രമേയം അവതരിപ്പിക്കാൻ അമേരിക്ക തീരുമാനിക്കുന്നത്. എന്നാൽ അങ്ങനെ ഒരു ആണവായുധം നിർമിച്ചിട്ടില്ലെന്നാണ് റഷ്യൻ പ്രതിരോധ മന്ത്രി ഉൾപ്പെടെയുള്ളവർ വ്യക്തമാക്കുന്നത്.

1967ലെ ബഹിരാകാശ ഉടമ്പടി പ്രകാരം ഭൂമിക്കു ചുറ്റുമുള്ള ഭ്രമണ പഥത്തിൽ ആണവായുധങ്ങൾ ഉൾപ്പെടെയുള്ള മാരക പ്രഹരശേഷിയുള്ള ആയുധങ്ങൾ ഉപയോഗിക്കരുത് എന്നു പറയുന്നുണ്ട്. ബഹിരാകാശത്ത് ഏതുതരം സാധനങ്ങളും വഹിച്ചുകൊണ്ടുള്ള പേടകങ്ങൾ വിക്ഷേപിക്കാം എന്ന ഭേദഗതി 2008ൽ റഷ്യ അവതരിപ്പിച്ചിരുന്നു. അതിനുള്ള മറുപടിയായി ഇപ്പോഴത്തെ അമേരിക്കയുടെ നീക്കത്തെ കാണാം. പ്രമേയം അംഗീകരിക്കപ്പെടണമെങ്കിൽ ഇപ്പോൾ നിർദേശിക്കപ്പെട്ട ഭേദഗതിക്കും പ്രമേയത്തിനും ഒന്‍പത് വോട്ടുകൾ വീതം ലഭിക്കണം. എന്നുമാത്രമല്ല റഷ്യ, ചൈന, അമേരിക്ക, ബ്രിട്ടൺ, ഫ്രാൻസ് എന്നിവര്‍ വീറ്റോ ചെയ്യാതിരിക്കുകയും വേണം.

ഇത്തരത്തിലൊരു വിഷയത്തിൽ സുരക്ഷാ സമിതിയാണ് ഒരു തീരുമാനമെടുക്കേണ്ടതെന്നും ഇത് ബാധിക്കുന്ന എല്ലാ രാജ്യങ്ങളുടെയും അഭിപ്രായങ്ങൾ പരിഗണിക്കേണ്ടതുണ്ടെന്നും ഡപ്യൂട്ടി റഷ്യന്‍ യുഎന്‍ അംബാസിഡര്‍ ദിമിത്രി പോളിയാൻസ്കി പറയുന്നു. ബഹിരാകാശത്ത് ഒരു ആണവായുധം പ്രയോഗിക്കാൻ റഷ്യയ്ക്ക് സാധിച്ചാൽ അതിലൂടെ ഉണ്ടാകുന്ന വൈദ്യുത കാന്തിക തരംഗം സാറ്റലൈറ്റുകളുമായുള്ള ബന്ധം വിച്ഛേദിക്കുമെന്ന് അമേരിക്ക പറയുന്നു.

വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ വക്താവ് ജോൺ കിർബി പറയുന്നത് പ്രകാരം റഷ്യ ഇതുവരെ അങ്ങനെ ഒരു ആയുധം നിർമിച്ചിട്ടില്ല. ബഹിരാകാശത്ത് ആണവായുധങ്ങൾ പ്രയോഗിക്കുന്നതിന് റഷ്യ എതിരാണെന്ന് ഫെബ്രുവരിയിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ പറഞ്ഞിരുന്നു. ഭൂമിയുടെ ഭ്രമണപഥത്തോട് ചേർന്ന് കിടക്കുന്ന സാറ്റലൈറ്റുകൾ യുദ്ധങ്ങളിലുൾപ്പെടെ നിർണായകമാണ്. സാറ്റലൈറ്റുമായി ബന്ധപ്പെടുത്തിയ ഡ്രോണുകളാണ് റഷ്യ-യുക്രെയ്ൻ യുദ്ധത്തിലുൾപ്പെടെ ഉപയോഗിക്കുന്നതെന്നും സാറ്റലൈറ്റുകൾകൊണ്ട് ആധുനിക കാലത്തെ യുദ്ധമുഖങ്ങളിൽ ഒരുപാട് ഗുണങ്ങളുണ്ടെന്നും പുടിൻ പറയുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*