ഉത്തര്‍പ്രദേശില്‍ അടിപതറി ബിജെപി; ഇന്ത്യാസഖ്യത്തിന് വന്‍ മുന്നേറ്റം

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഇന്ത്യാസഖ്യത്തിന് വന്‍ മുന്നേറ്റം. വാരാണസയില്‍ മത്സരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി പോലും കടുത്ത മത്സരമാണ് നേരിടുന്നത്. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും പുറകിലാണ്. രാഹുല്‍ ഗാന്ധി, അഖിലേഷ് യാദവ് തുടങ്ങിയ പ്രതിപക്ഷ സഖ്യ നേതാക്കള്‍ മുന്നിലാണ്.

80 മണ്ഡലങ്ങളില്‍ 45 ഇടത്തും എന്‍ഡിഎയും 34 ഇടത്ത് ഇന്ത്യാ സഖ്യവുമാണ് ലീഡ് ചെയ്യുന്നത്. മഥുരയില്‍ ഹേമമാലിനിയും സുല്‍ത്താന്‍പൂരില്‍ മേനക ഗാന്ധിയും ലഖ്‌നൗവില്‍ രാജ്‌നാഥ് സിങും മീററ്റില്‍ അരുണ്‍ ഗോവ്‌ലും ഗൊരഖ്പൂരില്‍ രവി കിഷോറും ലീഡ് ചെയ്യുന്നു.

ഇത്തവണ രാജ്യം ആര് ഭരിക്കും എന്ന് തീരുമാനിക്കുന്ന തെരഞ്ഞെടുപ്പില്‍ യുപിയില്‍നിന്നുള്ള ആദ്യ മണിക്കൂറുകളിലെ ഫലസൂചനകളില്‍ ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യാ സഖ്യം ഇഞ്ചോടിഞ്ച് പോരാട്ടമാണ് തുടരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം ഒരു ഘട്ടത്തില്‍ പിന്നിലേക്കു പോയത് ബിജെപി കേന്ദ്രങ്ങള്‍ പോലും അവിശ്വസനീയതയോടെയാണ് കണ്ടത്.

2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍, സംസ്ഥാനത്തെ 80 സീറ്റുകളില്‍ 62 എണ്ണവും ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ നേടിയിരുന്നു. അന്നു സഖ്യകക്ഷികളായിരുന്ന ബിഎസ്പിയും സമാജ്വാദി പാര്‍ട്ടിയും യഥാക്രമം 10ഉം അഞ്ചും സീറ്റുകള്‍ നേടി. ഇത്തവണ സമാജ്വാദി പാര്‍ട്ടിയും കോണ്‍ഗ്രസും പ്രതിപക്ഷമായ ഇന്ത്യ ബ്ലോക്കിന് വേണ്ടി കെട്ടുറപ്പിച്ചതോടെ ബിഎസ്പി ഒറ്റയ്ക്കാണ് മത്സരിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*