ഗാന്ധിസത്തെ തമസ്ക്കരിച്ച് ഗോഡ്സേയിസത്തെ വളർത്താൻ മോദി ഭരണകൂടം ശ്രമിക്കുന്നു: വി.എം.സുധീരൻ

രാഷ്ട്രപിതാവായ മഹാത്മജിയേയും ഗാന്ധിസത്തേയും തമസ്ക്കരിച്ചു കൊണ്ട് ഗാന്ധി ഘാതകനായ നാഥുറാം ഗോഡ്സേയെയും ഗോഡ്സേയിസത്തേയും ജനമനസുകളിൽ വളർത്തിയെടുക്കാൻ മോദി ഭരണകൂടം ശ്രമിക്കുന്നുവെന്ന് കെ.പി.സി.സി മുൻ പ്രസിഡൻറ് വി.എം സുധീരൻ. ഗാന്ധിദർശൻ സമിതിയുടെ നേതൃത്വത്തിൽ ദണ്ഡിയാത്രയോടനുബന്ധിച്ച് മഹാത്മജി ദണ്ഡി കടപ്പുറത്ത് ഉപ്പു കുറുക്കിയതിൻ്റെ 95-ാം വാർഷിക ദിനത്തിൽ ശംഖുമുഖം കടപ്പുറത്ത് നടന്ന പുനരാവിഷ്ക്കരണ
ഉപ്പു കുറുക്കൽ പരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മഹാത്മജിയും, ദണ്ഡിയാത്രയിൽ ഭാഗഭാക്കായ 78 സന്നദ്ധ ഭടന്മാരുടെയും പ്രതിരൂപങ്ങൾക്കൊപ്പം അറബിക്കടലിലിറങ്ങി കടൽവെള്ളം ശേഖരിച്ചാണ് കടപ്പുറത്ത് വച്ച് ഉപ്പ് കുറുക്കിയത്.ദരിദ്രനായാലും സമ്പന്നനായാലും എല്ലാ മനുഷ്യർക്കും ആവശ്യമുള്ള ഉപ്പിന് നികുതി ചുമത്തിയ ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ അഹിംസാസമരം നടത്തി സ്വാതന്ത്ര്യം നേടിയ ഇന്ത്യയിൽ മനുഷ്യന് ആവശ്യമുള്ള എല്ലാ കാര്യങ്ങൾക്കും നികുതി ചുമത്തി കൊള്ളയടിക്കുകയാണ് കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങൾ എന്ന് സുധീരൻ ആക്ഷേപിച്ചു.

വർഗ്ഗീയതയിലൂടെ ജനങ്ങളെ ഭിന്നിപ്പിക്കുന്ന നരേന്ദ്ര മോഡിയും അക്രമവും കൊലപാതകവും പ്രോത്സാഹിപ്പിച്ച് ജനജീവിതം ദുസ്സഹമാക്കുന്ന പിണറായി വിജയനും ഒരു നാണയത്തിൻ്റെ രണ്ടു വശങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*