സീറോ- മലബാര്‍ സഭയില്‍ നടപടിക്കൊരുങ്ങി വത്തിക്കാന്‍; 400 വൈദികരെ പുറത്താക്കാന്‍ ശുപാര്‍ശ

സീറോ മലബാര്‍ സഭയില്‍ ജനാഭിമുഖ കുര്‍ബാനയ്ക്ക് സമ്പൂര്‍ണ മുടക്ക് മാര്‍പാപ്പ ഏര്‍പ്പെടുത്തും. അസാധുവായ കുര്‍ബാന അര്‍പ്പിക്കുന്നവരും പങ്കെടുക്കുന്നവരും സഭയില്‍ നിന്ന് പുറത്താകും. 400 വൈദികര്‍ക്കെതിരെ നടപടി വേണമെന്ന് പൊന്തിഫിക്കല്‍ ഡെലിഗേറ്റ് സിറില്‍ വാസില്‍ മാര്‍പാപ്പാക്ക് റിപ്പോര്‍ട്ട് നല്‍കി.

കുര്‍ബാന അര്‍പ്പണ രീതിയെക്കുറിച്ചുള്ള തര്‍ക്കത്തില്‍ ഇനി വിട്ടുവീഴ്ചക്കില്ലന്നാണ് വത്തിക്കാന്‍ കാര്യാലയങ്ങള്‍ പെന്തിഫിക്കല്‍ ഡെലിഗേറ്റിനോട് വ്യക്തമാക്കിയത്. മാര്‍പാപ്പായുടെ നിലപാട് മാറ്റമില്ലാത്തതാണെന്ന് ആര്‍ച്ച ബിഷപ്പ് സിറില്‍ വാസില്‍ വിമത വിഭാഗത്തെ അറിയിച്ചു. സമ്പൂര്‍ണ ജനാഭിമുഖ കുര്‍ബാന രീതിക്ക് മുടക്ക് ഏര്‍പ്പെടുത്തുന്ന കടുത്ത നടപടിയിലേക്ക് മാര്‍പാപ്പാ കടക്കുകയാണ്. ഇതോടെ ഈ രീതിയിലുള്ള കുര്‍ബാന കത്തോലിക്ക സഭക്ക് എതിരായ കുര്‍ബാനയായി മാറും. അര്‍പ്പിക്കുന്ന വൈദികനും പങ്കെടുക്കുന്ന ആളുകളും കത്തോലിക്ക വിശ്വാസത്തില്‍ നിന്ന് പുറത്തായവരായി പ്രഖ്യാപിക്കും.

ഇത്തരത്തില്‍ 400 വൈദികരെ പുറത്താക്കണമെന്നാണ് പൊന്തിഫിക്കല്‍ ഡെലിഗേറ്റിന്റെ റിപ്പോര്‍ട്ട്. നടപടി പ്രഖ്യാപനം ഇന്ന് വൈകുന്നേരത്തോടെ ഉണ്ടാകും. നടപടികള്‍ പ്രഖ്യാപിച്ച് അത് നടപ്പില്‍ വരുത്താന്‍ അഡ്മിനിസ്‌ട്രേറ്ററെ ചുമതലപ്പെടുത്തിയതിന് ശേഷം നാളെ പുലര്‍ച്ചെ 5.30നുള്ള വിമാനത്തില്‍ ആര്‍ച്ച് ബിഷപ്പ് സിറില്‍ വാസില്‍ കൊച്ചിയില്‍ നിന്ന് മടങ്ങും.

പുറത്തു പോകുന്നവരില്‍നിന്ന് പള്ളികള്‍ അടക്കം ഒന്നും പിടിച്ചെടുക്കേണ്ടന്നാണ് വത്തിക്കാന്‍ നിര്‍ദേശം. കത്തോലിക്ക വിശ്വാസത്തില്‍ നില നില്‍ക്കുന്നവര്‍ക്കായി എറണാകുളം- അങ്കമാലി അതിരൂപത നിലനിര്‍ത്തും. സ്വതന്ത്ര ചുമതലയുള്ള മെത്രാപോലിത്ത ഉടന്‍ അതിരൂപതയില്‍ ചുമതല എടുക്കും. സീറോ – മലബാര്‍ സഭയുടെ പുതിയ തലവനായി പുതിയ മേജര്‍ അതിരൂപത പ്രഖ്യാപിക്കുന്നതോടെ എറണാകുളം – അങ്കമാലി സ്വതന്ത്ര അതിരൂപതയാകും. ഡിസംബര്‍-25 ഓടെ കത്തോലിക്ക സഭ വിട്ടുപോകേണ്ടി വരുന്നവര്‍ക്ക് ജനാഭിമുഖ കുര്‍ബാന അര്‍പ്പണ രീതി ഉപേക്ഷിച്ച് എപ്പോള്‍ വേണമെങ്കിലും പുതിയ ആര്‍ച്ച് ബിഷപ്പിന്റെ അനുവാദത്തോടെ തിരികെ അതിരൂപതയില്‍ ചേരാം. ഒരു വര്‍ഷത്തിനുള്ളില്‍തന്നെ വിട്ടു പോകുന്നവര്‍ തിരികെ കത്തോലിക്ക കൂട്ടായ്മയിലേക്ക് വരുമെന്നാണ് വത്തിക്കാന്റെ കണക്ക് കൂട്ടല്‍.

Be the first to comment

Leave a Reply

Your email address will not be published.


*