എംബിഎ പരീക്ഷയുടെ ഉത്തരക്കടലാസ് നഷ്ടമായ സംഭവം; അധ്യാപകനെതിരെ നടപടിയെടുക്കും; അടിയന്തര യോഗം വിളിച്ച് വൈസ് ചാന്‍സിലര്‍

കേരള യൂണിവേഴ്‌സിറ്റിപരീക്ഷയുടെ ഉത്തരക്കടലാസ് നഷ്ടമായതില്‍ അടിയന്തര യോഗം വിളിച്ച് വൈസ് ചാന്‍സിലര്‍. ചൊവ്വാഴ്ചയാണ് യോഗം. വീണ്ടും പരീക്ഷ നിശ്ചയിച്ചതോടെ വിദേശത്ത് ഉള്‍പ്പെടെ ജോലിയ്ക്ക് കയറിയ വിദ്യാര്‍ത്ഥികള്‍ പ്രതിസന്ധിയിലായി. തന്റെ ഭാഗത്ത് നിന്നാണ് വീഴ്ചയുണ്ടായതെന്ന് ഉത്തരക്കടലാസ് ഏറ്റുവാങ്ങിയ അധ്യാപകന്‍ ട്വന്റിഫോറിനോട് പറഞ്ഞു.

അധ്യാപകനെതിരെ സർവകലാശാല നടപടിയെടുക്കും. അതേസമയം ആലത്തൂർ കഴിഞ്ഞപ്പോഴാണ് ഉത്തരക്കടലാസ് നഷ്ടമായത് അറിഞ്ഞതെന്ന് ഗസ്റ്റ് അധ്യാപകൻ പ്രമോദ് പറയുന്നു. ഹൈവേ ആയതിനാൽ പേപ്പർ പോയത് അറിഞ്ഞില്ല. സഞ്ചരിച്ച വഴികളിലൂടെ ഒന്നിലധികം തവണ തിരച്ചിൽ നടത്തിയെന്നും അധ്യാപകൻ പ്രമോദ് പറഞ്ഞു.

ജനുവരി 13-ാംതീയതി രാത്രി 71 ഉത്തരക്കടലാസുകളുമായി താൻ ബൈക്കിൽ യാത്രചെയ്യുമ്പോഴായിരുന്നു ഉത്തരക്കടലാസുകൾ നഷ്ടമായതെന്ന് അധ്യാപകൻ പറയുന്നു. 2022-24 ബാച്ചിലെ 71 MBA വിദ്യാർത്ഥികളുടെ ഉത്തരക്കടലാസാണ് നഷ്ടമായത്. വീണ്ടും പരീക്ഷ നടത്തുമെന്നാണ് സർവ്വകലാശാലയുടെ വിശദീകരണം. പരീക്ഷ എഴുതിയ വിദ്യാർത്ഥികളെ സർവകലാശാല ബന്ധപ്പെടും.

പരീക്ഷ പൂര്‍ത്തിയാകുന്നതിന് പിന്നാലെ ബണ്ടിലുകളായി തിരിക്കുന്ന ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയത്തിനായി സര്‍വ്വകലാശാലയില്‍ നിന്ന് അധ്യാപകര്‍ക്ക് കൈമാറുകയാണ് പതിവ്. ഇത് വീട്ടില്‍ കൊണ്ടുപോയി മൂല്യനിര്‍ണയം നടത്താന്‍ അനുമതിയുണ്ട്. ഇത്തരത്തില്‍ കൊണ്ടുപോയപ്പോഴാണ് നഷ്ടപ്പെട്ടതെന്നാണ് അധ്യാപകന്‍റെ വിശദീകരണം.

Be the first to comment

Leave a Reply

Your email address will not be published.


*