സി.പി.എം പീഡനത്തില്‍ പ്രവാസികള്‍ ആത്മഹത്യ ചെയ്തപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നീതിബോധം എവിടെയായിരുന്നു എന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. ലോക കേരളസഭയില്‍ പങ്കെടുക്കാത്ത യു.ഡി.എഫ് നടപടി കണ്ണില്‍ചോരയില്ലാത്തതാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. യാഥാര്‍ത്ഥത്തില്‍ പൊലീസിനെയും സ്വന്തം പാര്‍ട്ടിക്കാരെയും കൊണ്ട് കണ്ണില്‍ ചോരയില്ലാത്ത കാര്യങ്ങള്‍ ചെയ്യിപ്പിച്ചത് മുഖ്യമന്ത്രിയാണ്. കെ.പി.സി.സി ഓഫീസ് തകര്‍ക്കാനും കോണ്‍ഗ്രസ് ഓഫീസുകള്‍ അടിച്ച് തകര്‍ക്കാനും ബോംബ് എറിയാനും പ്രവര്‍ത്തകരുടെ തല അടിച്ച് പൊട്ടിക്കാനും പ്രതിപക്ഷ നേതാവിന്റെ വീട്ടിലേക്ക് ക്രിമിനലുകളെ അയക്കാനും മുഖ്യമന്ത്രി തീരുമാനിച്ചതാണ് കണ്ണില്‍ ചോരയില്ലാത്ത നടപടി. ഇപ്പോള്‍ വലിയ പ്രവാസി സ്‌നേഹം പറയുകയാണ്. മാര്‍ക്സിസ്റ്റ് പാര്‍ട്ടി കാരണം പ്രവാസികള്‍ ആത്മഹത്യ ചെയ്തല്ലോ. അപ്പോള്‍ എവിടെയായിരുന്നു മുഖ്യമന്ത്രിയുടെ നീതി ബോധം. അന്നൊന്നും കാണാത്ത നീതിബോധമാണല്ലോ ഇപ്പോള്‍ കാണിക്കുന്നത്. പ്രവാസികളോടുള്ള സ്നേഹം പ്രവാസികളിലെ സമ്പന്നരോട് മാത്രം കാണിച്ചാല്‍ പോര. പാവങ്ങളായ പ്രവാസികളോടും കാട്ടണമെന്ന് സതീശന്‍ വിമര്‍ശിച്ചു.
Be the first to comment