റഷ്യയില്‍ പുടിന്‍ തന്നെ; അഞ്ചാം തവണയും അധികാരത്തിലെത്തുന്നത് റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍

റഷ്യന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വ്‌ലാഡിമര്‍ പുടിന് വിജയം. 87. 8ശതമാനം വോട്ട് നേടിയാണ് പുടിന്‍ അഞ്ചാം ടേം ഉറപ്പിച്ചത്. അഞ്ചാമൂഴം പൂര്‍ത്തിയാക്കുന്നതോടെ, സോവിയറ്റ് ഭരണാധികാരിയായിരുന്ന ജോസഫ് സ്റ്റാലിനെ മറികടന്ന് ഏറ്റവും കൂടുതല്‍ കാലം റഷ്യന്‍ ഭരണാധികാരിയായ നേതാവായി പുടിന്‍ മാറും.

സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷം റഷ്യയില്‍ ഒരു നേതാവിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമാണ് ഇത്തവണ പുടിന് ലഭിച്ചത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ഥി നികോളായ് ഖരിത്‌നോവ് നാല് ശതമാനം വോട്ട് നേടി രണ്ടാം സ്ഥാനത്തെത്തി.

റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നി മരിച്ചതിന് ശേഷം നടന്ന തിരഞ്ഞെടുപ്പ് കുടിയായിരുന്നു ഇത്തവണ. നവാല്‍നിയുടെ മരണത്തില്‍ പുടിന്‍ ഭരണകൂടത്തിന്റെ ഇടപെടല്‍ ആരോരിച്ച് നവാല്‍നിയെ പിന്തുണയ്ക്കുന്നവര്‍ പ്രതിഷേധം നടത്തിയിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് നിരവധി പേരെ അറസ്റ്റ് ചെയ്തിരുന്നു. മൂന്നു ദിവസമായാണ് റഷ്യയില്‍ തിരഞ്ഞെടുപ്പ് നടന്നത്.

റഷ്യയെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചവര്‍ ആരും ജയിച്ചിട്ടില്ലെന്നും ഭാവിയിലും അവര്‍ ജയിക്കില്ലെന്നും തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം നടത്തിയ പ്രസംഗത്തില്‍ പുടിന്‍ പറഞ്ഞു. നവാല്‍നിയുടെ മരണത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധം തിരഞ്ഞെടുപ്പു പ്രക്രിയയെ ബാധിച്ചില്ലെന്നും റഷ്യന്‍ തിരഞ്ഞെടുപ്പ് ജനാധിപത്യപരമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

അമേരിക്കയും നാറ്റോയും റഷ്യയുമായി നേരിട്ട് ഏറ്റുമുട്ടാന്‍ വന്നാല്‍ മൂന്നാം ലോകമഹായുദ്ധം സംഭവിക്കുമെന്നും പുടിന്‍ പ്രസംഗത്തില്‍ ഭീഷണി മുഴക്കി. റഷ്യയിലെ ഏകാധിപതി മറ്റൊരു തിരഞ്ഞെടുപ്പിനെക്കൂടി കപടമാക്കിയെന്ന് യുക്രെയ്ന്‍ പ്രസിന്റ് വ്‌ലാഡിമിര്‍ സെലന്‍സ്‌കി വിമര്‍ശിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*