വയനാട് ദുരന്തം: ദുരന്തമേഖലയിൽ നിലവിൽ സജീവ മനുഷ്യസാന്നിധ്യം നന്നേ കുറവെന്ന് തെർമല്‍ ഇമേജിംഗ് പരിശോധനയിൽ കണ്ടെത്തൽ

രാജ്യത്തിന്റെയാകെ ദുഃഖമായി മാറിയ വയനാട് മുണ്ടക്കൈ ദുരന്തമേഖലയിൽ നിലവിൽ സജീവ മനുഷ്യസാന്നിധ്യം നന്നേ കുറവെന്ന് കണ്ടെത്തല്‍. മുണ്ടക്കൈ,പുഞ്ചിരിമട്ടം എന്നിവടങ്ങളില്‍ തെർമല്‍ ഇമേജിംഗ് പരിശോധനയിലാണ് സജീവ മനുഷ്യസാന്നിധ്യം നന്നേ കുറവെന്ന് കണ്ടെത്തിയിരിക്കുന്നത്. ദുരന്തമേഖലയിൽ നിന്ന് ജീവനുള്ള എല്ലാവരേയും രക്ഷിച്ചെന്ന സൈന്യത്തിന്റേയും സർക്കാരിന്റെയും പ്രതികരണം ശരിവയ്ക്കും വിധത്തിലാണ് കണ്ടെത്തൽ. കൊച്ചിയിലെ ഏജന്‍സിയാണ് ജില്ലാ ഭരണകൂടത്തിന്റെ ആവശ്യപ്രകാരം ഡ്രോണ്‍ പരിശോധന നടത്തിയത്. തെർമല്‍ ഇമേജിംഗ് പരിശോധന റിപ്പോർട്ട് ജില്ലാ ഭരണകൂടത്തിന് കൈമാറി.

മുണ്ടക്കൈ ഉരുൾപൊട്ടലിന്റെ പ്രഭവസ്ഥാനം സംബന്ധിച്ച നിർണായക വിവരങ്ങൾ ഐഎസ്ആർഒയും പുറത്തുവിട്ടിട്ടുണ്ട്. സമുദ്രനിരപ്പിൽ നിന്ന് 1550 മീറ്റർ ഉയരത്തിലാണ് ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രം. പാറക്കെട്ടുകൾ ഉൾപ്പെടെ വെള്ളം ഒഴുകിയെത്തിയത് എട്ട് കിലോമീറ്റർ ദൂരത്തിലാണ്. ദുരന്തമേഖല 86000 ചതുരശ്ര മീറ്റർ വരും. റഡാർ സാറ്റ്ലൈറ്റ് ചിത്രങ്ങളാണ് ഐഎസ്ആർഒ പുറത്തുവിട്ടത്.

ആറ് സോണുകളിലാണ് ഇന്നത്തെ തിരച്ചിൽ നടക്കുന്നത്. അട്ടമല-ആറൻമല പ്രദേശമാണ് ആദ്യ സോൺ. മുണ്ടക്കൈ സോൺ രണ്ടും പുഞ്ചിരിമട്ടം സോൺ മൂന്നുമാണ്. വെള്ളാർമല വില്ലേജ് റോഡ് നാലാം സോണാണ്. ജിവിഎച്ച്എസ്എസ് വെള്ളാർമലയാണ് അ‍ഞ്ചാം സോൺ. ചൂരൽമല പുഴയുടെ അടിവാരത്തെ സോൺ ആറായും തിരിച്ചിട്ടുണ്ട്. സൈന്യം ചൂരൽമലയിൽ ഇതിനോടകം എത്തിച്ചേർന്നിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*