കടുവ സിനിമ പരിശോധിക്കാൻ സെൻസർ ബോർഡിന് നൽകിയ സിംഗിൾ ബഞ്ച് ഉത്തരവില്‍ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി. സിനിമയ്ക്കെതിരെ ജോസ് കുരുവിനാക്കുന്നേൽ സമർപ്പിച്ച ഹർജിയിലെ ഉത്തരവിനെതിരെ തിരക്കഥാകൃത്ത് ജിനു വർഗീസ് എബ്രഹാമും ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സമർപ്പിച്ച അപ്പീലിൽ കോടതി ഇടപെട്ടില്ല. ജസ്റ്റിസുമാരായ കെ വിനോദ ചന്ദ്രനും സി ജയചന്ദ്രനും അടങ്ങുന്ന ബഞ്ചാണ് കേസ് പരിഗണിച്ചത്.
സിംഗിൾ ബെഞ്ച് വിധിയിൽ എന്താണ് തെറ്റെന്ന് കോടതി ചോദിച്ചു. സിവിൽ കോടതിയുടെ വിധിയിൽ സ്വാധീനിക്കപ്പെടാതെ, പരാതിക്കാരന്റെ പരാതി സ്വതന്ത്രമായി കേട്ട്, ബോർഡിൽ നിക്ഷിപ്‌തമായിരിക്കുന്ന അധികാരം സ്വതന്ത്രമായി വിനിയോഗിക്കുന്നതിൽ ഒരു തെറ്റും ചൂണ്ടി കാണിക്കാനില്ലെന്ന് ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. കൂടുതൽ വാദത്തിനായി ഹർജി പിന്നീട് പരിഗണിക്കും. ജോസ് കുരുവിനാക്കുന്നേലിൻ്റെ പരാതി തിങ്കളാഴ്ച കേൾക്കാനാണ് സെൻസർ ബോർഡിന് സിംഗിൾ ബഞ്ചിൻ്റെ നിർദേശം.
Be the first to comment