അമിത് ഷാ പറഞ്ഞത് വസ്തുതാ വിരുദ്ധം; ദുരന്തത്തിന് മുന്‍പ് റെഡ് അലര്‍ട്ട് ഉണ്ടായിരുന്നില്ല; പരസ്പരം പഴിചാരേണ്ട സമയമല്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിന് നേരത്തെ മുന്നറിയിപ്പ് നല്‍കിയെന്ന് അമിത് ഷാ പാര്‍ലമെന്റില്‍ പറഞ്ഞത് വസ്തുതാവിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരന്തത്തിന് മുന്‍പ് വയനാട്ടില്‍ റെഡ് അലര്‍ട്ട് കിട്ടിയിരുന്നില്ലെന്നും പരസ്പരം പഴിചാരേണ്ട സമയമല്ലെന്നും ഉത്തരവാദിത്വം ആരുടെയും പെടലിക്കിടരുതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞതില്‍ ഒരു ഭാഗം വസ്തുതയുണ്ട്. കേന്ദ്രസര്‍ക്കാര്‍ പറയുന്ന മുന്നറിയിപ്പ് കാലാവസ്ഥ മുന്നറിയിപ്പാണ്. അത് സംസ്ഥാനം അതീവഗൗരവത്തോടെ എടുക്കാറുണ്ട്. പഴിചാരേണ്ട ഘട്ടമായി ഇതിനെ കാണുന്നില്ല. പരസ്പരം പഴിചാരേണ്ട സന്ദര്‍ഭമല്ല ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുന്നറിയിപ്പ് നല്‍കിയിരുന്നു, കേരളം എന്താണ് ചെയ്തതെന്നാണ് കേന്ദ്ര ആഭ്യന്തരമമന്ത്രി ചോദിച്ചിട്ടുള്ളത്.

ഇവിടെ വസ്തുതകള്‍ എല്ലാവര്‍ക്കും അറിയാവുന്നതാണ്. ദുരന്തമുണ്ടായ പ്രദേശങ്ങളില്‍ ഓറഞ്ച് അലര്‍ട്ടാണ് ആ ഘട്ടത്തില്‍ ഉണ്ടായിരുന്നത്.115 മില്ലിമീറ്ററിനും 204 മില്ലിമീറ്ററിനും ഇടയില്‍ മഴ പെയ്യുമെന്നായിരുന്നു മുന്നറിയിപ്പ്. ആദ്യ24 മണിക്കൂറില്‍ തന്നെ 200 മില്ലിമീറ്ററിന് അടുത്ത് മഴപെയ്തു. അടുത്ത 24 മണിക്കൂറില്‍ 372 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്. 48 മണിക്കൂറില്‍ ആകെ പെയ്തത് 572 മില്ലിമീറ്റര്‍, മുന്നറിയിപ്പിനേക്കാള്‍ എത്രയോ അധികമാണ് ലഭിച്ച മഴ.

ഒരു തവണ പോലും ആ പ്രദേശത്ത് റെഡ് അലര്‍ട്ട് ഉണ്ടായിരുന്നില്ല. അപകടം ഉണ്ടായ ശേഷം രാവിലെ ആറ് മണിക്കാണ് കേന്ദ്രകാലാവസ്ഥ വകുപ്പ് അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന്മുന്നറിയിപ്പ് നല്‍കിയതും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതും. കേന്ദ്ര ഏജന്‍സിയായ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ വയനാട്ടില്‍ മണ്ണിടിച്ചിലില്‍ പച്ച അലര്‍ട്ടാണ് നല്‍കിയത്. പ്രളയമുന്നറിയിപ്പ് നല്‍കേണ്ട കേന്ദ്ര ജലകമ്മീഷന്‍ ചാലിയാറില്‍ പ്രളയുമുന്നറിയിപ്പ നല്‍കിയിരുന്നില്ലെന്നും എന്‍ഡിആര്‍എഫിനെ കേന്ദ്രം അയച്ചത് കേരളം നേരത്തെ ആവശ്യപ്പെട്ടതുപ്രകാരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*