ഗാസയിലെ നവജാത ശിശുക്കളുടെ മരണനിരക്ക് വർധിക്കുന്നതായി ലോകാരോഗ്യ സംഘടന

ഗാസയിലെ നവജാത ശിശുക്കളുടെ മരണനിരക്ക് വർധിക്കുന്നതായി ലോകാരോഗ്യ സംഘടന. പട്ടിണിയുടെ അനന്തരഫലമായാണ് മരണങ്ങളുണ്ടാകുന്നതെന്നും ഡബ്ള്യു എച്ച് ഒ  പറഞ്ഞു. ഗാസയിലേക്ക് സഹായവിതരണം എത്തിക്കാൻ ഇസ്രയേൽ അനുവദിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ കുറച്ച് മാസങ്ങളായി കൊടും പട്ടിണിയിലാണ് ഗാസൻ ജനത. പട്ടിണിയെ യുദ്ധത്തിനുള്ള ഉപകരണമായി ഇസ്രയേൽ ഉപയോഗിക്കുന്നുവെന്ന് യൂറോപ്യൻ യൂണിയൻ വിദേശനയ മേധാവി ജോസെപ് ബോറെലും ആരോപിച്ചിരുന്നു.

ഗാസയിൽ ജനിച്ചുവീഴുന്ന കുട്ടികളുടെ ഭാരം വളരെ കുറവാണെന്ന്  ആശുപത്രികളിൽ ജോലി ചെയ്യുന്ന ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു. ഗർഭിണികളിൽ ഭാരക്കുറവ്, പോഷകാഹാരക്കുറവ് പോലെയുള്ള അവസ്ഥകളും സാധാരണമായിക്കഴിഞ്ഞുവെന്ന് ലോകാരോഗ്യ സംഘടന വക്താവ് മാർഗരറ്റ് ഹാരിസ് ജനീവയിൽ യുഎൻ പത്രസമ്മേളനത്തിൽ പറഞ്ഞു. പട്ടിണിമൂലം മരണത്തിന്റെ വക്കിൽ നിൽക്കുന്ന കുട്ടികൾ ഗാസയിൽ നിരവധിയാണ്. അവർക്ക് ഭക്ഷണം എത്തിക്കുക, പോഷകാഹാരക്കുറവ് പരിഹരിക്കാനുള്ള കേന്ദ്രങ്ങൾ സ്ഥാപിക്കുക എന്നീ ലക്ഷ്യങ്ങളാണ് തങ്ങൾക്ക് മുന്നിലുള്ളത്.

എന്നാൽ അതിനായുള്ള സാമഗികൾ എത്തിക്കാൻ ആവശ്യമായ സുരക്ഷയോ സാഹചര്യമോ ഇപ്പോൾ ലഭ്യമല്ലെന്നും ഡബ്ള്യു എച്ച് ഒ വക്താവ് ചൂണ്ടിക്കാട്ടി. പലസ്തീൻ അഭയാർഥികൾക്കായുള്ള യുഎൻ ഏജൻസി (യുഎൻആർഡബ്ള്യുഎ) യുടെ അഭിപ്രായത്തിൽ ഗാസയിൽ ക്ഷാമം ആസന്നമായിരിക്കുകയാണ്. സഹായവിതരണം സുസ്ഥിരമായി നടന്നാൽ മാത്രമേ ജീവനുകൾ രക്ഷിക്കാൻ സാധിക്കൂ. ഭാഗികമായി പ്രവർത്തിക്കുന്ന 12 ആശുപത്രികൾ മാത്രമാണ് ഗാസയിൽ ആകെയുള്ളത്.

രൂക്ഷമായ പോഷകാഹാരക്കുറവ് കണ്ടെത്തുന്ന നവജാത ശിശുക്കളുടെ കേസുകൾ പെരുകുകയാണെന്നും ആവശ്യമായ വൈദ്യസഹായം നൽകാൻ സാധിക്കാത്ത അവസ്ഥ നിലവിലുണ്ടെന്നും ലോകാരോഗ്യ സംഘടന പറയുന്നു. 2023 ഒക്‌ടോബർ ഏഴിന് പിന്നാലെ ഇസ്രയേൽ ഗാസയിൽ ആരംഭിച്ച ആക്രമണത്തിൽ മരണം 31800 കവിഞ്ഞു. 74,000- ത്തിലധികം പേർക്ക് പരുക്കേൽക്കുകയും ഏകദേശം 19 ലക്ഷം ജനങ്ങൾ ആഭ്യന്തര പലായനത്തിന് വിധേയരാകുകയും ചെയ്തിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*