സര്‍ക്കാരിന് ഇല്ലാത്ത എതിര്‍പ്പ് എട്ടാം പ്രതിക്ക് എന്തിന്?, നിങ്ങളുടെ താല്‍പ്പര്യം എന്താണ്?; ദിലീപിനെതിരെ ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് അനധികൃതമായി തുറന്നു പരിശോധിച്ചതുമായി ബന്ധപ്പെട്ട അതിജീവിതയുടെ ഹര്‍ജിയില്‍ ദീലീപിനെതിരെ ഹൈക്കോടതി. മെമ്മറി കാര്‍ഡ് പരിശോധിച്ചതില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന, നടിയുടെ ഹര്‍ജിയിലെ അന്തിമ വാദത്തിലായിരുന്നു കോടതിയുടെ ചോദ്യം. നടിയുടെ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ എതിര്‍പ്പ് അറിയിച്ചിട്ടില്ല. സര്‍ക്കാരിനില്ലാത്ത എതിര്‍പ്പ്, നടിയെ ആക്രമിച്ച കേസിലെ എട്ടാ പ്രതിയായ ദിലീപിന് എന്തിനാണെന്നും ഹൈക്കോടതി ചോദിച്ചു.

അതിജീവിതയുടെ ഹര്‍ജിയില്‍ ദിലീപിന്റെ താല്‍പ്പര്യം എന്താണ്?. കോടതിയുടെ കസ്റ്റഡിയിലിരിക്കെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചു എന്നതാണ് കേസ്. കോടതിയും അതിജീവിതയുമാണ് ഈ കേസിലെ കക്ഷികള്‍. അന്വേഷണ റിപ്പോര്‍ട്ട് നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ ദിലീപിനെ ബാധിക്കുന്നതല്ല എന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. മെമ്മറി കാര്‍ഡിന്റെ അന്വേഷണം നടിയെ ആക്രമിച്ച കേസിന്റെ വിചാരണയെ ബാധിക്കുമെന്ന ദിലീപിന്റെ അഭിഭാഷകന്റെ വാദം കോടതി അംഗീകരിച്ചില്ല.

മെമ്മറി കാര്‍ഡിലെ മാറ്റം വരുത്തിയത് നിങ്ങളാണെന്ന് ഹര്‍ജിക്കാരിയായ നടി പരാതിയില്‍ പറഞ്ഞിട്ടുണ്ടോയെന്ന് കോടതി ദിലീപിനോട് ചോദിച്ചു. പ്രത്യക്ഷമായി അങ്ങനെ പറഞ്ഞിട്ടില്ലെന്നും, എന്നാല്‍ പരോക്ഷമായി തന്റെ കക്ഷിയുടെ മേല്‍ പഴി ചാരുകയാണെന്നുമായിരുന്നു ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചത്. അതിജീവിത നല്‍കിയ ഹര്‍ജിയില്‍ എട്ടാം പ്രതിയായ ദിലീപ് എതിര്‍കക്ഷിയല്ല. ഹര്‍ജിയില്‍ ദിലീപ് പിന്നീട് കക്ഷി ചേരുകയായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. പ്രധാന കേസിലെ വിചാരണയും മെമ്മറി കാര്‍ഡിലെ അന്വേഷണവും സമാന്തരമായി മുന്നോട്ട് പോകണമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

അതിജീവിതയുടെ ഉപഹര്‍ജിയിന്മേല്‍ വാദം പൂര്‍ത്തിയായതിനെത്തുടര്‍ന്ന് ഹൈക്കോടതി വിധി പറയാനായി മാറ്റി. മെമ്മറി കാര്‍ഡുമായി ബന്ധപ്പെട്ട ആരോപണം അന്വേഷിച്ച പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും, കോടതി മേല്‍നോട്ടത്തില്‍ ഐജി റാങ്കില്‍ കുറയാത്ത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിന് ഉത്തരവിടണമെന്നും ആവശ്യപ്പെട്ടാണ് നടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. തുടര്‍ന്ന് അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. മൂന്നു തവണ അനധികൃതമായി മെമ്മറി കാര്‍ഡ് തുറന്നു പരിശോധിച്ചതായാണ് നടി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. രണ്ട് കോടതി ജീവനക്കാരും അങ്കമാലി മുന്‍ മജിസ്‌ട്രേറ്റുമാണ് മെമ്മറി കാര്‍ഡ് പരിശോധിച്ചതെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*