
മൂന്നാർ കന്നിമലയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടതില്‍ പ്രതിഷേധം. മൂന്നാർ കെ ഡി എച്ച് വില്ലേജ് പരിധിയില്‍ ഇന്ന് എല്‍ഡിഎഫ്- യുഡിഎഫ് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍.
കൊല്ലപ്പെട്ട കന്നിമല എസ്റ്റേറ്റ് സ്വദേശിയും ഓട്ടോറിക്ഷ തൊഴിലാളിയുമായ മണിയുടെ പോസ്റ്റ്‍മോർട്ടം ഇന്ന് നടക്കും. കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റവർ ടാറ്റ ടീ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്നലെ രാത്രി 9.30 ഓടെയായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. കന്നിമല എസ്‌റേററ്റ് ഫാക്ടറിയില്‍ ജോലി കഴിഞ്ഞ് തൊഴിലാളികളുമായി വീട്ടിലേക്ക് മടങ്ങവേ ആയിരുന്നു കാട്ടാനയുടെ ആക്രമണം. ഓട്ടോയെ കുത്തി മറിച്ചിട്ട ഒറ്റയാന്‍ ഓട്ടോയില്‍ നിന്നും തെറിച്ചു വീണ മണിയെ തുമ്പിക്കൈയ്യില്‍ ചുഴറ്റിയെടുത്ത് എറിയുകയായിരുന്നു. മണിയുടെ തലയ്ക്ക് ഗുരുതര പരുക്കേല്‍ക്കുകയും തല്‍ക്ഷണം മരണം സംഭവിക്കുകയുമായിരുന്നു.
മണിയെ കൂടാതെ നാലു പേരാണ് ഓട്ടോയില്‍ ഉണ്ടായിരുന്നത്. യാത്രക്കാരില്‍ എസക്കി രാജ (45) റെജിനാ (39) എന്നിവരുടെ പരുക്ക് ഗുരുതരമാണ്. ഇവരെ മൂന്നാറിലെ ഹൈറേഞ്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ജനുവരി 23 ന് ഗുണ്ടുമല എസ്റ്റേറ്റില്‍ തമിഴ്‌നാട് സ്വദേശിയെ ചവിട്ടി കൊന്ന ആന തന്നെയാണ് ആക്രമണം നടത്തിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Be the first to comment