വന്യജീവി ആക്രമണങ്ങള്‍; സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം

മാനന്തവാടി: വന്യജീവികളുടെ നിരന്തര ആക്രമണങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് കെസിവൈഎം മാനന്തവാടി രൂപത സമിതി.
വയനാട്ടിലെ ഭൂരിഭാഗം പ്രദേശങ്ങളും കാടേത് നാടേത് എന്ന് തിരിച്ചറിയാന്‍ കഴിയാത്ത വിധം  വന്യജീവികളുടെ ഇടമായി മാറി എന്നത് ആശങ്കയുണ്ടാക്കുന്നു. നാടെന്നോ, ടൗണെന്നോ ഇല്ലാതെ വന്യമൃഗങ്ങള്‍ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങി ജനജീവിതത്തെ തടസപ്പെടുത്തുന്നത്  ഉദ്യോഗസ്ഥരും ഭരണ സംവിധാനങ്ങളും ജനങ്ങളുടെ ജീവിതത്തിന് വേണ്ടത്ര ഗൗരവം കൊടുക്കുന്നില്ല എന്നതിന് തെളിവാണെന്ന് രൂപത സമിതി വിലയിരുത്തി.
ഇത്തരത്തില്‍ വര്‍ധിച്ചുവരുന്ന വന്യമൃഗ ശല്യത്തിന് പരിഹാരമെന്നവണ്ണം  വനാതിര്‍ത്തികളില്‍ സുരക്ഷാ വലയങ്ങള്‍ തീര്‍ത്ത്  ജനവാസ മേഖലകള്‍ സംരക്ഷിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന ആവശ്യങ്ങള്‍ കാലാകാലങ്ങളിലായി ഉന്നയിക്കുന്നുണ്ടെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല എന്നത് സര്‍ക്കാരിന്റെ അനാസ്ഥയെ തുറന്ന് കാണിക്കുന്നതാണെന്ന് കെസിവൈഎം രൂപതാ പ്രസിഡന്റ് ജിഷിന്‍ മുണ്ടക്കാതടത്തില്‍ പറഞ്ഞു.
തിരഞ്ഞെടുപ്പ് സമയത്ത്  ജനങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുമെന്ന് വാഗ്ദാനങ്ങളിലൂടെ  പറയുന്ന രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും തിരഞ്ഞെടുപ്പിന് ശേഷം കണ്ണടക്കുന്നത് നിര്‍ഭാഗ്യകരമാണെന്ന് രൂപത സമിതി വ്യക്തമാക്കി. വന്യമൃഗ ശല്യത്തിനെതിരെ പ്രതിഷേധങ്ങളും സമരങ്ങളും ശക്തമാക്കുവാന്‍ കെസിവൈ എം രൂപതാ സമിതി തീരുമാനിച്ചു.
കെസിവൈഎം മാനന്തവാടി രൂപത വൈസ് പ്രസിഡന്റ് ബെറ്റി അന്ന ബെന്നി പുതുപ്പറമ്പില്‍, ജനറല്‍ സെക്രട്ടറി റ്റിജിന്‍ ജോസഫ് വെള്ളപ്ലാക്കില്‍ , സെക്രട്ടറിമാരായ അലീഷ ജേക്കബ് തേക്കിനാലില്‍, ഡെലിസ് സൈമണ്‍ വയലുങ്കല്‍, ട്രഷറര്‍ ജോബിന്‍ ജോയ് തുരുത്തേല്‍, കോ-ഓര്‍ഡിനേറ്റര്‍ ജോബിന്‍ തടത്തില്‍, ഡയറക്ടര്‍ ഫാ. സാന്റോ അമ്പലത്തറ, ആനിമേറ്റര്‍ സിസ്റ്റര്‍ ബെന്‍സി ജോസ് എസ്എച്ച്  എന്നിവര്‍ പ്രസംഗിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*