കളക്ടർ വിളിച്ചാൽ സർവകക്ഷി യോഗത്തിൽ പങ്കെടുക്കും: കെ മുരളീധരൻ

കോഴിക്കോട്: വടകര സർവകക്ഷി യോഗം നടത്തണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് കളക്ടർ ആണെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ആവശ്യമെങ്കിൽ യോഗം വിളിക്കട്ടെ വിളിച്ചാൽ പങ്കെടുക്കുമെന്നും കെ മുരളീധരൻ പറഞ്ഞു. കെ കെ ശൈലജയ്ക്കെതിരായ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ ആർഎംപി നേതാവ് കെ എസ് ഹരിഹരൻ ഖേദം പ്രകടിപ്പിച്ചു വിഷയം തീർന്നു. ഇതിൽ കൂടുതൽ അദ്ധേഹം എന്താണ് ചെയ്യേണ്ടതെന്ന് കെ മുരളീധരൻ ചോ​​ദിച്ചു.

പരാമർശത്തിന് ബോംബ്, മരകായുധം എന്നിവ കൊണ്ട് ഇനിയും സിപിഎം ഇറങ്ങിയാൽ വിപുലമായ പ്രചരണ പരിപാടി യുഡിഎഫ് സംഘടിപ്പിക്കും. അല്ലാതെ തിരിച്ച് ബോംബ് എറിയുന്നത് കോൺ​ഗ്രസിന്റെ സംസ്കാരമല്ല, മലർന്ന് കിടന്ന് തുപ്പുന്ന സംസ്കാരം സിപിഐഎം ഉപേക്ഷിക്കണമെന്നും കെ മുരളീധരൻ പറഞ്ഞു.

വടകരയിൽ സിപിഐഎം വർഗീയതക്കെതിരെ യുഡിഎഫ് – ആർഎംപി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ഹരിഹരന്റെ പരാമർശം. ‘ടീച്ചറുടെ പോൺ വീഡിയോ ആരെങ്കിലും ഉണ്ടാക്കുമോ?, മഞ്ജു വാര്യരുടെ പോൺ വീഡിയോ ഉണ്ടാക്കിയെന്ന് പറഞ്ഞാൽ മനസ്സിലാകും’; എന്നായിരുന്നു ഹരിഹരന്റെ പരാമർശം.

കാഫിർ സ്ക്രീൻ ഷോട്ട് ഉണ്ടാക്കിയ ആളെ കണ്ടെത്തണം. അതിന് എന്താണ് ഇത്ര കാലതാമസം. കോഴിക്കോട് എളമരംകരീം കരീംക്ക ആയല്ലോ എന്ന് കെ മുരളീധരൻ ചോദിച്ചു. ആരാ ആദ്യം തുടങ്ങിയത്. കൊടുത്താൽ കൊല്ലത്തും കിട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസിൽ നിലവിൽ സംഘടനാ പ്രശ്നങ്ങൾ ഇല്ല. തിരഞ്ഞെടുപ്പ് കാലത്ത് കെപിസിസി പ്രസിഡൻ്റ് മാറി നിന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ചുമതല തിരിച്ച് കൊടുത്തുവെന്നും കെ മുരളീധരൻ വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ സന്ദര്‍ശനത്തിന് എതിരെയും മുരളീധരൻ പ്രതികരിച്ചു. മുഖ്യമന്ത്രി ആരോടും മിണ്ടാതെ വിദേശ സന്ദര്‍ശനത്തിന് പോയി, വിശ്രമിക്കാൻ പോയതാണെന്ന് പറഞ്ഞാൽ എന്താണ് കുഴപ്പം. അറിയിക്കേണ്ട ആരെയും യാത്രയുടെ വിവരം അറിയിച്ചിട്ടില്ല. സംസ്ഥാനത്ത് ഭരണമില്ല. ഭരണമുണ്ടെങ്കിൽ അല്ലെ ഭരണ സ്തംഭനം ഉണ്ടാകൂ എന്നും കെ മുരളീധരൻ പരിഹസിച്ചു.

 

Be the first to comment

Leave a Reply

Your email address will not be published.


*