കോവിഡ്; കര്‍ണാടകയിലും തമിഴ്നാട്ടിലും ജാഗ്രത, പരിശോധന വര്‍ധിപ്പിക്കാന്‍ നിര്‍ദേശം

കേരളത്തില്‍ കോവിഡ് കേസുകള്‍ കൂടിത്തുടങ്ങിയതോടെ അയല്‍ സംസ്ഥാനങ്ങളായ കര്‍ണാടകയിലും തമിഴ്നാട്ടിലും ജാഗ്രതാനിര്‍ദേശം. കര്‍ണാടകയിലെ ആരോഗ്യവകുപ്പ് കേസുകളുടെ വര്‍ധനവ് നേരിടാനുള്ള തയാറെടുപ്പുകള്‍ ആരംഭിച്ചു. മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും സംസ്ഥാനത്ത് സ്ഥിതി നിയന്ത്രണവിധേയമാണെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവു അറിയിച്ചു.

പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നിടത്തെല്ലാം ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ വര്‍ധിപ്പിക്കുന്നുണ്ടെന്ന് തമിഴ്‌നാട് ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യന്‍ പറഞ്ഞു. അതനുസരിച്ച് വ്യാഴാഴ്ച ആകെ 264 ടെസ്റ്റുകള്‍ നടത്തി. ഇതില്‍ എട്ട് പേര്‍ പോസിറ്റീവ് ആയിരുന്നു, അതില്‍ രണ്ട് പേര്‍ ചെന്നൈയിലാണ്. ഏകദേശം ആറ് മുതല്‍ ഏഴ് മാസമായി സംസ്ഥാനം തുടര്‍ച്ചയായി ഒറ്റ അക്കത്തില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ ആശങ്കപ്പെടേണ്ട കാര്യമില്ല. എന്നിരുന്നാലും, ആവശ്യത്തിന് ഓക്‌സിജന്‍ സിലിണ്ടറുകള്‍, ഉപഭോഗവസ്തുക്കള്‍, മരുന്നുകള്‍ എന്നിവയുടെ ലഭ്യത ഉറപ്പാക്കാന്‍ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും മോക്ക് ഡ്രില്ലുകള്‍ നടത്താന്‍ ദിനേഷ് ഗുണ്ടു റാവു ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. പോരായ്മകള്‍ തിരിച്ചറിയുകയും കോവിഡ് കേസുകളില്‍ വര്‍ധനവുണ്ടായാലും കൈകാര്യം ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാണെന്ന് ഉറപ്പാക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം തമിഴ്നാട്ടില്‍ 36 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*