വണ്ണം കുറക്കാൻ ശസ്ത്രക്രിയ നടത്തി, യുവതി ഗുരുതരാവസ്ഥയിൽ; കൊച്ചിയിലെ സ്വകാര്യ ക്ലിനിക്കിനെതിരെ പരാതി

കൊച്ചി: വണ്ണം കുറക്കാമെന്ന് വാഗ്ദാനം നൽകി യുവതിയെ ശസ്ത്രക്രിയക്ക് വിധേയയാക്കിയ സ്വകാര്യ ക്ലിനിക്കിനെതിരെ അന്വേഷണം. ശസ്ത്രക്രിയക്ക് വിധേയയായ യുവതി ഗുരുതരാവസ്ഥയിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

തിരുവനന്തപുരം സ്വദേശി വർഷയുടെ ആരോഗ്യ നിലയാണ് ശസ്ത്രക്രിയക്ക് പിന്നാലെ ഗുരുതരാവസ്ഥയിലായത്. ചികിത്സ പിഴവ് ആരോപിച്ച് കൊച്ചി കലൂരിലെ ക്ലിനിക്കിനെതിരെ യുവതിയുടെ കുടുംബം രംഗത്തുവന്നതിന് പിന്നാലെ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

മെയ് 19നാണ് വർഷ കൊച്ചിയിലെ ക്ലിനിക്കിൽ ചികിത്സ തേടുന്നത്. പ്രസവ ശേഷം ശരീരത്തിൽ അടിഞ്ഞ കൊഴുപ്പ് നീക്കം ചെയ്യാനാണ് ഇവിടെയെത്തിയത്. ആദ്യം കീ ഹോൾ സർജറി നടത്തുകയും ഇത് പരാജയപ്പെട്ടതിന് പിന്നാലെ ജൂൺ 11ന് വയറിൽ ശസ്ത്രക്രിയ നടത്തുകയും ചെയ്തു. പക്ഷെ, ഫലമുണ്ടായില്ല. കൊഴുപ്പ് മാറിയില്ലെന്ന് മാത്രമല്ല അണുബാധയേറ്റ് ആരോഗ്യം അപകടത്തിലായി. തുടർന്ന് ജൂൺ 18ന് എറണാകുളത്തെ സ്വാകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പിന്നാലെയാണ് യുവതിയുടെ അമ്മ പൊലീസിൽ പരാതി നൽകിയത്.

പരിചയക്കാരനായ തിരുവനന്തപുരം സ്വദേശി വഴിയാണ് വർഷയും കുടുംബവും കൊച്ചിയിലെ ക്ലിനിക്കിലെത്തിയത്. അറുപതിനായിരം രൂപ ഇവർ ചികിത്സക്കായി മുടക്കി. പരാതി പരിശോധിക്കുകയാണെന്നും ഡോക്ടർക്കെതിരെ ലഭിക്കുന്ന ആദ്യത്തെ പരാതിയാണെന്നും കടവന്ത്ര പൊലീസ് പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*