വനിതാ ടി-20 ലോകകപ്പ്; വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യക്ക് ജയം

കേപ്‌ടൗണ്‍: ഐസിസി വനിതാ ട്വന്‍റി 20 ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം ജയവുമായി ഇന്ത്യ. വിന്‍ഡീസ് മുന്നോട്ടുവെച്ച 119 റണ്‍സ് വിജയലക്ഷ്യം 18.1 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടപ്പെടുത്തി ഇന്ത്യ സ്വന്തമാക്കി. ബൗളിംഗില്‍ ദീപ്‌തി ശര്‍മ്മയും ബാറ്റിംഗില്‍ ഹര്‍മന്‍പ്രീത് കൗറും റിച്ച ഘോഷും ഇന്ത്യക്കായി തിളങ്ങി. 15 റണ്‍സിന് മൂന്ന് വിക്കറ്റുമായി ദീപ്‌തിയാണ് കളിയിലെ താരം. 

ദീപ്‌തി ശര്‍മ്മയുടെ മൂന്ന് വിക്കറ്റ് പ്രകടനത്തില്‍ വിന്‍ഡീസ് വനിതകളെ 20 ഓവറില്‍ 118-6 എന്ന സ്കോറില്‍ ഇന്ത്യ ഒതുക്കിയിരുന്നു. വിന്‍ഡീസിനായി സ്റ്റെഫനീ ടെയ്‌ലറും ഷിമൈന്‍ കാംപ്‌ബെല്ലും തിളങ്ങി. ഇരുവരുടേയും വിക്കറ്റ് ദീപ്‌തി ശര്‍മ്മയ്‌ക്കായിരുന്നു. ദീപ്‌തിയുടെ അവസാന ഓവറില്‍ ആഫി ഫ്ലെച്ചര്‍(0) ബൗള്‍ഡായതോടെ രാജ്യാന്തര ടി20 കരിയറിലെ 100-ാം വിക്കറ്റ് തികച്ചു. ഇന്ത്യക്കായി രേണുക സിംഗ് ഠാക്കൂറും പൂജ വസ്‌ത്രക്കറും ഓരോ വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗില്‍ ഓപ്പണര്‍മാരായ ഷെഫാലി വര്‍മ്മയും സ്‌മൃതി മന്ദാനയും ആക്രമിച്ച് തുടങ്ങിയതോടെ ഇന്ത്യ പ്രതീക്ഷയിലായി. എന്നാല്‍ ഏഴ് പന്തില്‍ 10 റണ്‍സെടുത്ത് നില്‍ക്കേ മന്ദാനയെ കരിഷ്‌മയുടെ പന്തില്‍ റഷാഡ വില്യംസ് സ്റ്റംപ് ചെയ്‌തത് തിരിച്ചടിയായി. കഴിഞ്ഞ മത്സരത്തില്‍ പാകിസ്ഥാനെതിരെ അര്‍ധസെഞ്ചുറി കുറിച്ച് വിജയശില്‍പിയായ ജെമീമ റോഡ്രിഗസിനും തിളങ്ങാനായില്ല. അഞ്ച് പന്തില്‍ 1 റണ്‍സ് മാത്രം നേടിയ ജെമീമയെ ഹെയ്‌ലി മാത്യൂസ് റിട്ടേണ്‍ ക്യാച്ചിലൂടെ മടക്കുകയായിരുന്നു. കരിഷ്‌മയ്‌ക്ക് രണ്ടാം വിക്കറ്റ് സമ്മാനിച്ച് ഷെഫാലിയും(23 പന്തില്‍ 28) മടങ്ങിയതോടെ ഇന്ത്യ 7.1 ഓവറില്‍ 43-3. എന്നാല്‍ നാലാം വിക്കറ്റില്‍ ഹര്‍മന്‍പ്രീത് കൗര്‍-റിച്ച ഘോഷ് സഖ്യം 72 റണ്‍സ് കൂട്ടുകെട്ടുമായി തിളങ്ങി. ഹര്‍മന്‍ 42 പന്തില്‍ 33 റണ്‍സ് നേടി. റിച്ച 32 പന്തില്‍ 44* റണ്‍സുമായ് പുറത്താവാതെ നിന്നു.

Be the first to comment

Leave a Reply

Your email address will not be published.


*