വേദന സംഹാരി ഗുളിക ആവശ്യപ്പെട്ട് എത്തി; മരുന്ന് കിട്ടാത്തതിനാൽ അക്രമാസക്തരായി യുവാക്കൾ

വാകത്താനം: വ്യാജ കുറിപ്പടിയുമായി എത്തി വേദന സംഹാരി ഗുളിക ആവശ്യപ്പെട്ട യുവാക്കൾ മരുന്നു ലഭിക്കാത്തതിനെത്തുടർന്ന് അക്രമാസക്തരായി. മെഡിക്കൽ സ്റ്റോറിനു മുൻപിലെ ബഹളം കേട്ടെത്തിയവരെ ആക്രമിക്കുകയും മെഡിക്കൽ സ്റ്റോർ ജീവനക്കാരനു നേരെ മണ്ണുനിറച്ച് ചെടിച്ചട്ടി എറിയുകയും ചെയ്തു. ഞായറാഴ്ച വൈകിട്ട് 5.45നു തോട്ടക്കാട് മറ്റത്തിൽ ജനസേവ മെഡിക്കൽ സ്റ്റോറിൽ എത്തിയ യുവാക്കൾ കടുത്തരോഗങ്ങൾക്കു വേദന കുറയാൻ ഉപയോഗിക്കുന്ന ഗുളിക ആവശ്യപ്പെട്ടതോടെയാണു സംഭവങ്ങളുടെ തുടക്കം. ഡോക്ടറുടെ കുറിപ്പടി ആവശ്യപ്പെട്ടപ്പോൾ നൽകിയതു വ്യാജ കുറിപ്പടിയായിരുന്നുവെന്നു ജീവനക്കാരൻ റോഷൻ പറഞ്ഞു.

ഗുളിക നൽകാനാവില്ലെന്നു പറഞ്ഞതോടെ യുവാക്കൾ ബഹളം വയ്ക്കുകയും കടയിലെ സാധനങ്ങൾ തട്ടിമറിക്കുകയും റോഷനെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. ബഹളംകേട്ടു സമീപത്തെ ഓട്ടോറിക്ഷ സ്റ്റാൻഡിൽ നിന്നെത്തിയ ഡവർ അനന്തുവിനെയും നാട്ടുകാരനായ സജിയെയും ആക്രമിച്ചശേഷം മൂവർസംഘം ബൈക്കിൽ കയറി കടന്നുകളഞ്ഞു. വൈകിട്ട് 6.30ന് ശേഷം വീണ്ടുമെത്തിയ യുവാക്കൾ മണ്ണുനിറച്ച ചെടിച്ചട്ടി മെഡിക്കൽ സ്റ്റോർ ലക്ഷ്യമാക്കി എറിഞ്ഞ ശേഷം പോയി. മെഡിക്കൽ സ്റ്റോർ ഉടമ റീനമോൾ വർഗീസ് നൽകിയ പരാതിയിൽ വാകത്താനം പോലീസ് അന്വേഷണം ആരംഭിച്ചു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Be the first to comment

Leave a Reply

Your email address will not be published.


*